Friday, March 9, 2012

പുനര്‍ജന്മം

                   റേഡിയോയിലൂടെയും  പത്രത്തിലൂടെയും  ഞാന്‍ അറിഞ്ഞ ഈ പുനര്‍ജന്മം  ,        വീണ്ടും   മുപ്പതുവര്‍ഷങ്ങള്‍ക്കു  ശേഷം  പുനര്‍ജനിക്കുന്നു  എന്ന     അറിവ് വര്‍ഷങ്ങളായുള്ള      എന്‍റെ അനേഷണങ്ങള്‍ക്ക്   വിരാമമിടുകയാണ്‌ .   എന്‍റെ ഹൃദയത്തില്‍ ഒരുപാട്  അലയടികള്‍ക്ക് വഴിയൊരുക്കി കൊണ്ട് ...  
                                                 തലമുറകളുടെ അല്ല , മറിച്ച്   ഏകദേശം   നാലുമാസത്തെ സംഭവങ്ങള്‍ ,     ഒരിക്കല്‍ ഞാന്‍ ഭ്രാന്തമായി സ്നേഹിച്ച രസനാദഗന്ധസ്പര്‍ശഗുണവിശേഷങ്ങളുടെ  ടൈംലൈനുകള്‍  , അവ നല്‍കിയ ഇന്ദ്രിയനിഷ്ഠമായ  അനുഭൂതികള്‍ ... അതു ഞാന്‍ തിരിച്ചുപിടിക്കാന്‍ പോകുന്നു ..എന്‍റെ സ്വന്തമാക്കുവാന്‍ ... ,പ്രീഡിഗ്രികാലം മുതലുള്ള  എന്‍റെ  സ്വപ്നങ്ങള്‍  യാഥാര്‍ത്ഥ്യമാകുവാന്‍  ഇനി ദിവസങ്ങള്‍ മാത്രം , ഈ സ്വന്തമാക്കലിന്‍റെ  വില നോട്ടുകള്‍ക്കും  അപ്പുറമാണ് . 
                              സിനിമാക്യാമറയില്‍  എന്നവണ്ണം ഇന്നും മനസ്സില്‍ എല്ലാവരും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു . എന്നെ സങ്കല്‍പ്പ വായുവിമാനത്തില്‍  ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും (ജപ്പാന്‍ മുതല്‍  സാന്‍ഫ്രാന്‍സിസ്കോ  വരെയുള്ള വിസ്തൃതമായ  ലോകം ) എത്തിച്ച എന്‍റെ പ്രിയപ്പെട്ട  ജിം എന്ന      ജിംഹോഫ്മാന്‍ , രാജി ...എനിക്ക് പിരിയാനാവാത്ത കുട്ടുകാരിയായതും അവളിലൂടെ ഞാന്‍  കണ്ട മലേഷ്യയും മദ്രാസും , സിനിമയുടെ ലോകങ്ങളും   ഭരത നാട്യത്തിന്‍റെ  ലാസ്യവും , ഒപ്പം എന്നെ  കാല്‍പ്പനിക ഭാവങ്ങളിലേക്ക്   എത്തിച്ച കൃഷ്ണനുണ്ണിയുടെ  നേര്‍ത്ത നിശ്വാസത്തിന്‍റെ  സുഗന്ധം ..  വനദൃശ്യപ്രണയത്തിനു  നല്‍കിയ മധുരാനുഭുതി . ഇങ്ങനെ എത്ര രംഗങ്ങള്‍ . പ്രിയ ,ബീന , വേലുണ്ണിക്കുറുപ്പ് രാവുണ്ണിക്കുറുപ്പ്  , അംബിക ,സരസ്വതി ,  ഭാസി , വിശാലാക്ഷിയമ്മ  ,കുട്ടമ്മാമന്‍  സുകുമാരമേനോന്‍ , വാസുദേവന്‍‌ ,രവി ,രമണി , പഞ്ചാബ്‌കാരനായ  ഉജാഗര്‍ സിംഗ്  ഇവരെല്ലാം  എന്‍റെ ആരെല്ലാമോ ആയിരുന്നു.  ഇങ്ങനെ  വെള്ളക്കാരും തമിഴരും ,മലേഷ്യക്കാരും , കേരളീയരുമായി   , കറുപ്പും വെളുപ്പും ,അതിനു മധ്യത്തിലുള്ള നിറങ്ങളുമായി  എത്രയോ സ്വപ്നസൗധങ്ങളിലാണ്   ഞാന്‍ എത്തിചേര്‍ന്നത്  , അതെ ,ഇവര്‍ എന്‍റെ എല്ലാം എല്ലാമായിരുന്നു . വായനയുടെ ആ   പത്തുദിവസങ്ങള്‍ എനിക്ക് നല്‍കിയത് അതിരുകളില്ലാത്ത ആകാശമായിരുന്നു . 
                ഇപ്പോള്‍  ഇവരെ സ്വന്തമാക്കുവാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു . ഇവരെ വരവേല്‍ക്കുവാന്‍ ഞാനും എന്‍റെ വീടും മാത്രമല്ല ,കഥയെ സ്നേഹിക്കുന്ന മലയാളികളും .അതെ , വിലാസിനിയുടെ "അവകാശികള്‍ " എന്ന മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും കഥ തലമുറകളിലൂടെ പറഞ്ഞു  തന്ന  മലയാളഭാഷയിലെ ഏറ്റവും വലിയ നോവല്‍ . ( നാലു വാല്യങ്ങളിലായി  നാലായിരത്തോളം പേജുകള്‍ മുഖ വില :  2500    രൂപ ) പൂര്‍ണ്ണ പബ്ലിക്കേഷനിലൂടെ  പുനര്‍ജനിക്കുന്നു , മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം . ആവാച്യമായ അനുഭൂതിയുടെ ലോകം   കൈയ്യിലെത്തുവാന്‍  ഇനിയും മെയ്‌ 31  വരെ കാത്തിരിക്കണം .എങ്കിലും എന്‍റെ പ്രിയപ്പെട്ട , എന്‍റെ ഹൃദയത്തിന്‍റെ  മാണിക്യക്കല്ലായ "അവകാശികള്‍ക്ക് " വേണ്ടിയല്ലേ , ഞാനും പ്രീപബ്ലിക്കേഷന്‍  ബുക്ക്‌ ചെയ്തു കഴിഞ്ഞു . ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍ , ആ പുനര്‍ജന്മത്തിനായ്‌  .. 


(  പ്രസ്താവന : ഇത് ഒരിക്കലും ഒരു പരസ്യമല്ല  വര്‍ഷങ്ങളായ് വിലാസിനിയുടെ "അവകാശികള്‍ " സ്വന്തമാക്കുക  എന്നുള്ള എന്‍റെ സ്വപ്നം സഫലീകൃതമാക്കുന്നതിന്‍റെ  സന്തോഷം മാത്രമാണ് ഒരുപക്ഷേ അതു എന്‍റെ മാത്രം സ്വപ്നമായിരിക്കുകയില്ല നീങ്ങളുടെതുമായിരിക്കും ...)

1 comment: